Friday 22 November 2013

പ്രണയവിശപ്പ്‌

വല്ലാതെ വിശക്കുന്നുണ്ടെനിക്ക്,
പ്രണയത്തിന്‍റെ വിശപ്പ്‌.
ആരെയാണ് പ്രണയിക്കുക?

1.
എണ്ണമെഴുക്കിനൊപ്പം
വേദനയുടെ നിഴല്‍ പറ്റിപ്പിടിച്ച
കറുത്തമുഖവുമായി മുറ്റമടിക്കുന്ന
ലേവിയുടെ വിധവയോട്
ചോദിച്ചു,
'നിനക്കെന്നെ പ്രണയിച്ചൂടെ?
പ്രണയം കലക്കിയ
കുളത്തില്‍ കുളിപ്പിക്കുകയും
പ്രണയലേപനംപുരട്ടി
നിന്നെ സുന്ദരിയാക്കുകയും
ചെയ്യാം...'

അവളുടെ കുറ്റിചൂലിനെഭയന്ന്
മുറ്റത്തേക്ക് വിറച്ചുവീണ
വാക്കുകളില്‍,
അവള്‍ കാര്‍ക്കിച്ചുതുപ്പുകയും
എന്‍റെ ചെവിയിലേക്കൊരു
പുതിയതെങ്കിലും പുളിച്ചുപോയ
തെറിയെ ഇറ്റിക്കുകയും
ചെയ്തു.

2.
മീന്‍ചൂരുള്ള സൈനബ
അരക്കിലോ മത്തിയ്ക്കൊപ്പം
എന്‍റെ വാക്കുകളെ പൊതിഞ്ഞ്
പറഞ്ഞു,
'ങ്ങള് വയ്യിട്ട്
ഒരു മുന്നൂറുറുപ്പികേംകൊണ്ട്
പൊരേലിക്ക് വെരിന്‍,
കെട്ട്യോന് മരുന്ന് വാങ്ങാനാ...
ന്നിട്ടിങ്ങളിന്ന്
മുയ്യോനെന്നെ പ്രണയിച്ചോളിന്‍.'

3.
ഒരു നേരത്തേക്ക്
വിലയ്ക്കെടുക്കുന്ന പ്രണയമല്ല,
വിശപ്പ് മാറുവോളം
കാമവിചാരങ്ങള്‍ക്കതീതമായി
പ്രണയിക്കണമെനിക്ക്.

കുങ്കുമചുവപ്പുള്ള ഹൃദയവും
സ്നേഹം കണ്ണെഴുതിയ മുഖവുമുള്ളൊരു
പെണ്ണിനെ വേണമെനിക്ക്,
ഭാര്യയോ ഭാര്യയല്ലാത്തവളോ
വിധവയോ വേശ്യയോ ആരുമാകാം.

വല്ലാതെ വിശക്കുന്നുണ്ടെനിക്ക്,
പ്രണയത്തിന്‍റെ വിശപ്പ്‌.
ആരെയാണ് പ്രണയിക്കുക?

1 comment: